പൊട്ടിച്ചിതറിയ കയ്യും പിന്നെ ചിതറിയ ദേഹവും- ഒരു അഫ്‌ഗാൻ കഥ.

പല കഥകളും തള്ളൽ ആണെന്ന് നമുക്ക് തോന്നും. ‘ഇങ്ങനെ ഒക്കെ നടക്ക്വൊ?’ എന്ന് നമ്മൾ അന്തം വിടും.

“താലിബാൻ ഉടൻ അഫ്‌ഗാനിസ്ഥാനിൽ തിരിച്ചു വന്നേക്കും” എന്ന വാർത്ത വായിച്ചപ്പോൾ ഒന്ന് രണ്ടു വര്ഷം മുൻപ് കേട്ട ആ വാർത്ത ആണ് ഞാൻ ഓർത്തത്.

“അബ്ദുൾ മരിച്ചു”; എന്ന് മനു പറഞ്ഞത്. മനുവിന്റെ കൈകളും ഏതോ മരിച്ച മനുഷ്യന്റെ നല്ലവരായ ബന്ധുക്കളുടെ ദാനമാണ്. മനു ഇപ്പോൾ ട്രാൻസ്‌പ്ലാന്റ് കൗൺസിലർ ആയി ഇവിടെ ജോലി ചെയ്യുന്നു. മനുവിനെ ആണ് പല കാര്യങ്ങൾക്കും അബ്ദുളും ബന്ധുക്കളും അങ്ങ് അഫ്ഗാനിസ്ഥാനിൽ നിന്ന് വിളിച്ചു കൊണ്ടിരുന്നത്.

ഇന്ത്യയിലെ ആദ്യ കൈ മാറ്റ ശസ്ത്രക്രിയ നടത്തിയത് മനുവിലാണ്. ഡോക്ടർ സുബ്രമണ്യ അയ്യരുടെ നേതൃത്വത്തിൽ നടന്ന ഈ സംഭവത്തിൽ, സർജിക്കൽ ടീമിൽ ഞാനും ഉണ്ടായിരുന്നു. രണ്ടാമത്തെ ശസ്ത്രക്രിയ അബ്ദുളിന്‌ വേണ്ടി ആണ് ചെയ്തത് . സാധാരണ നടന്ന കഥകൾ എഴുതുമ്പോൾ എല്ലാ പേരുകളും, വയസും, ലിംഗവും, ആശുപത്രികളും, സാഹചര്യങ്ങളും ഒക്കെ മാറ്റാറുണ്ട്. ഒരു തരത്തിലും രോഗിയുടെ സ്വകാര്യത ഹനിക്കാതിരിക്കാൻ. ഈ കഥക്ക് അതിന്റെ ആവശ്യമില്ല. അവയവ ദാനത്തിന്റെ പ്രാധാന്യം സമൂഹത്തെ ബോധ്യപ്പെടുത്താനായി വിവരങ്ങൾ പരസ്യപ്പെടുത്താൻ സുമനസോടെ പൂർണ സമ്മതം തന്നവർ ആണ് ഈ കഥയിലെ നായകർ മൊത്തം.

അഫ്ഗാനിസ്ഥാനിൽ നിന്ന് 2015 ൽ ആണ് അബ്ദുൾ ആദ്യം വരുന്നത്. രണ്ടു കൈകളും കൈമുട്ടിനു കീഴെ ഇല്ല. പൊട്ടി തെറിച്ചു പോയി. അല്ല- തെറുപ്പിച്ചു കളഞ്ഞു.

“അവർ മനഃപൂർവം ചെയ്തതാണ്, ദക്തൂർ. കരുതിക്കൂട്ടി.” പഷ്ടൂൺ ആണ് ഭാഷ. ഉറുദു ലേശം പറയും. ആദ്യം ഒരു സഹായി കൂടെ ഉണ്ടായിരുന്നു. പിന്നീട് പതിനഞ്ചു വയസുള്ള മകൻ മാത്രം ആയി. മകൻ ആണ് അച്ഛന്റെ കൈകൾ. നിഴൽ പോലും തോൽക്കും. അത് പോലാണ് മോൻ. എപ്പോഴും കൂടെ കാണും. മിടു മിടുക്കൻ.

ബോംബുകൾ നിർവീര്യമാക്കുന്ന ബോംബ് ഡിഫ്യൂഷൻ എക്സ്പെർട്ട് ആയിരുന്നു കക്ഷി. അന്നത്തെ അഫ്ഗാൻ ആർമിയിൽ കാപ്റ്റൻ ആയിരുന്നു. താലിബാനെതിരെ ആണ് യുദ്ധം. രണ്ടായിരത്തോളം ബോംബുകളുടെ ഫ്യൂസ് ഊരി എന്നാണ് അബ്ദുൾ പറഞ്ഞത്. അന്നൊരു ദിവസം മുപ്പത് ബോംബുകൾ ആ സൂക്ഷ്മമായി ചലിക്കുന്ന കൈകൾ കെടുത്തി. പിന്നത്തെ ബോംബ് ഒരു കെണി ആയിരുന്നു. ആ കൈകൾ തകർക്കാൻ മാത്രം ഉണ്ടാക്കിയ കെണി. സ്പര്ശിച്ചപ്പോഴേക്കും റിമോട്ട് കൺട്രോളിൽ അത് പൊട്ടിച്ചത്രേ. കണ്ണിന്റെ കാഴ്ച കുറച്ചു പോയി. കേൾവി നന്നായി കുറഞ്ഞു. കൈകൾ- അത് പോയി. അതായിരുന്നല്ലോ അവർക്ക് വേണ്ടത്.

നാല്പത് ലക്ഷം അഫ്ഗാൻ രൂപ താലിബാൻ ആ ബോംബിന്റെ പുറകിൽ ഉള്ള ആൾക്ക് കൊടുത്തത്രെ. അത്രയും വിലയുള്ള കൈകൾ!

എന്നാൽ കിട്ടിയ കൈകൾ വില ഇടാൻ പറ്റാത്തവ ആയിരുന്നു. അത്ര മൂല്യമുള്ളവ. വലിയ ഒരു കുടുംബത്തിന്റെ ഏക ആശ്രയം ആയിരുന്ന ഒരു ചെറുപ്പക്കാരന്റെ കൈകൾ ആണ് ആകസ്മിക അപകടത്തിൽ അയാൾ മരിച്ചപ്പോൾ ആ കുടുംബം തന്നത്. ആ ദയക്ക് വില ഇടാൻ ആവുമോ?

കൈകൾ ചലിച്ചു തുടങ്ങിയിട്ട് നടന്ന പത്ര സമ്മേളനം ആണ് പിന്നെ ഞാൻ ഓർക്കുന്നത്. അന്നാണ് ജോസെഫ് മാഷിന്റെ കൈ വെട്ടിയ കേസിൽ കോടതി ശിക്ഷ വിധിച്ചത്. അന്നത്തെ പത്രത്തിലെ പ്രധാന ഫോട്ടോ വെളുക്കെ ചിരിച്ചു കൊണ്ട് അഭിമാനത്തോടെ പോസ് ചെയ്യുന്ന പ്രതികൾ ആയിരുന്നു. ദൈവത്തിനു വേണ്ടി അല്ലെ ചെയ്തത്- അതായിരിക്കും ഇത്ര സന്തോഷം. അതെ ദിവസമാണ് വേറൊരു ജോസഫ് മരിച്ചപ്പോൾ നൽകിയ കൈകൾ കിട്ടിയ മനുഷ്യന് പറയാനുള്ളത് ലോകം കേട്ടത്.

എന്താല്ലേ- ഈ ലോകത്തിന്റെ ഒരു കാര്യം. ചിരിപ്പിച്ച് കൊല്ലും. കരയിപ്പിച്ചും. മരണം- അതുറപ്പാണ്.

വെളുത്ത ആ ശരീരത്തിൽ കറുത്ത കൈകളും വെച്ച് വെളുത്ത ചിരിയോടെ അബ്ദുൾ നിന്നു. ആ കൈകളിലേക്ക് നോക്കി ഉറ്റവർ കരഞ്ഞു. അത് കണ്ട അബ്ദുളും കരഞ്ഞു. ആ കൈകൾ കൊണ്ട് അവരെ ചേര്ത്തു നിർത്തി.

“ഇനി എന്ത് ചെയ്യാൻ പോവുന്നു? ബോംബ് കെടുത്താൻ ഇനി പോകുമോ?”

ഇതെന്ത് ചോദ്യം എന്ന മട്ടിൽ അബ്ദുൾ ചിരിച്ചു.

“പിന്നല്ലാതെ. അതിനല്ലേ ഈ കൈകൾ. തോക്കും പിടിക്കണം. എന്റെ രാജ്യം- അത് അപകടത്തിൽ ആണ്.”

ഇത് പോലുള്ള ചവിട്ടി അരച്ചാലും ജീവിക്കുന്ന ആവേശം കാണുമ്പോൾ നമ്മൾ വിചാരിക്കും ഒന്നിനും അതിനെ കീഴ്പ്പെടുത്താൻ പറ്റില്ലെന്ന്. പ്രത്യേകിച്ചും ശരി അവരുടെ ഭാഗത്താകുമ്പോൾ.

നമ്മൾ കാണാത്ത കഥകൾ നമുക്ക് കെട്ടുകഥകൾ ആണ്. സ്‌കൂളിൽ പഠിക്കാൻ പോയി എന്ന ഒരൊറ്റ കാരണം കൊണ്ട് പത്തു വയസുള്ള പെൺകുട്ടികളെ കൊന്നു തള്ളാൻ മടിയില്ലാത്തവർ ഉണ്ട് എന്ന് നമ്മൾ വിചാരിക്കുമോ? കയ്യുടെ നഗ്ന മുട്ട് കണ്ടു എന്നും പറഞ്ഞ് ഒരു സ്ത്രീയെ കാറിൽ നിന്ന് വലിച്ചിറക്കി വെടി വെച്ച് കൊന്നു എന്നത് നിങ്ങൾ ഉൾക്കൊള്ളുമോ? തനിയെ പുറത്തിറങ്ങരുത് എന്ന നിയമം ഉള്ളത് കൊണ്ട് യുദ്ധത്തിൽ മരിച്ച ആളുടെ ഭാര്യയും കുഞ്ഞുമക്കളും പട്ടിണി കിടന്നു മരിച്ചു എന്ന് പറഞ്ഞാൽ നിങ്ങൾ എന്ത് പറയും? എന്നാ ഞാൻ ഒരു കാര്യം പറയട്ടെ- ഇതൊക്കെ ചെറുത്.

അവസാനം വന്നപ്പോ അബ്ദുൾ അസ്വസ്ഥൻ ആയിരുന്നു. കൈകൾ വെച്ച് തിരിച്ചു വന്ന അയാൾ ഒരു ലോക്കൽ ഹീറോ ആയി. കാപ്ടനിൽ നിന്ന് മേജർ ആയി. ശത്രുക്കളുടെ നോട്ടപ്പുള്ളിയുമായി. മിക്ക ദിവസവും ഉറക്കമില്ല. വെച്ച് പിടിപ്പിച്ച കൈകളിൽ തോക്കും ഏന്തി വീടിനു ചുറ്റും ഇങ്ങനെ നടക്കും. കുടുംബത്തെ ഒന്നടങ്കം വിഴുങ്ങാൻ ശത്രു വരുന്നുണ്ട്!

പിന്നെ ആണ് കാറിൽ ബോംബ് വെച്ച് അവർ അബ്ദുളിനെ കൊന്നു എന്നറിഞ്ഞത്. ഇത്തവണ ശരീരം മുഴുവൻ ചിതെറിക്കാൻ അവർക്ക് പറ്റി. അന്ന് കൂടെ ഉണ്ടായിരുന്ന മകന് കുറെ പരിക്കുകൾ ഉണ്ടായത്രേ. അതെ- അതേ മകൻ തന്നെ.

രാജ്യം മൊത്തം ശത്രുക്കൾ പിടിക്കാൻ പോവുന്നു എന്നറിയുന്നു. ആ മകന് ഇപ്പൊ ഇരുപത് വയസ്സ് കാണും. അവൻ ജീവിച്ചിരുപ്പുണ്ടോ? അവൻ യുദ്ധം ചെയ്തോ? അവനെ അവർ കൊന്നോ?

ലോകം സ്വല്പം എങ്കിലും നേരെ ആവാൻ ഇനി എത്ര കൈകൾ വേണ്ടി വരും? ക്രൂരതക്കും അജ്ഞതക്കും മേലെ കരുണയുടെയും തിരിച്ചറിവിന്റെയും ജയം ഉണ്ടാക്കാൻ അദൃശ്യ കൈകൾ ഒന്നും വരില്ല. നമ്മുടെ ഒക്കെ കൈകൾ തന്നെ വേണം (ജിമ്മി മാത്യു)

Dr Jimmy

I am a Doctor, Writer and Science Communicator. I am a member of Info- Clinic, and have written a few books. This site features my blog posts and stories. Thank you for visiting. ഞാൻ എഴുതാൻ ഇഷ്ടമുള്ള ഉള്ള ഒരു ഡോക്ടർ ആണ് . നിങ്ങളുടെ താത്പര്യത്തിന് നന്ദി .