അവറാച്ചന്റെ ജീവന്മരണ യുദ്ധം – വൈദ്യശാസ്ത്രം തോറ്റതെങ്ങനെ ?

എൺപത്താറ് വയസ്സായല്ലോ അവറാച്ചന് . ഒരേ ഒരു മോൻ – ജോയ്മോൻ – അമേരിക്കാവിലെ ഒക്കലോ ഹോമോ യിൽ ഇഞ്ചിനീരാ . രാമൻകുട്ടി ഡോക്ടർക്ക് അവറാച്ചനെ പത്തു മുപ്പതു കൊല്ലമായി അറിയാം . അയൽക്കാരാണ് , രണ്ടു പേരുടെയും ഭാര്യമാരും മരിച്ചു . അപ്പൊ നാച്ചുറലായി സുഹൃത്തുക്കൾ ആവുമല്ലോ . അവറാച്ചന്റെ ഡോക്ടറും ആണ് രാമൻകുട്ടി .

“ഞാൻ ആർക്കും ഒരു ഭാരം ആവരുത് . മരിക്കാൻ ഞാൻ റെഡി ആയിക്കഴിഞ്ഞു, രാമാ  . ജോയ്മോൻ വല്ലപ്പോഴും വന്നു നോക്കുവായിരിക്കും  . ഞാൻ ഒരു എമണ്ടൻ ഹെൽത് ഇൻഷുറൻസ് ഒക്കെ എടുത്തു കഴിഞ്ഞു “

രാമൻ കുട്ടി ഒന്നും മിണ്ടിയില്ല . ഈ വയസ്സിൽ ഇൻഷുറൻസ് എടുക്കാൻ ബാക്കി ഉള്ള സ്വത്തിന്റെ മുക്കാലും ചിലവാക്കിയിരിക്കുന്നു അവറാച്ചൻ . കുഴപ്പമില്ല . എന്തായാലും എന്താ . ജോയ്മോന് ഇതിന്റെ ഒന്നും ആവശ്യമില്ല .

‘ഏയ് മരിക്കാനോ – താൻ ഇപ്പോഴും ചെറുപ്പം അല്ലെ – എന്നൊന്നും രാമൻ കുട്ടി പറഞ്ഞില്ല . മനുഷ്യർ ചാവും എന്ന് ഉത്തമ ബോധ്യം ഉള്ള ഒരു ഡോക്ടർ ആയിരുന്നു അദ്ദേഹം .

“എന്നെ ആശുപത്രീൽ നിവർത്തി ഉണ്ടേൽ കൊണ്ട് പോവരുത് . ട്യൂബ് ഒന്നും ഇടരുത് . ഇൻജെക്ഷൻ പോലും വല്ല വേദനക്കൊ , ഒറങ്ങാനോ ഒക്കെ മതി . മരിക്കാറാകുമ്പോ നീ അവനെ വിളിച്ച് കുഞ്ഞു മക്കളേം കൊണ്ട് ഒന്ന് വരാൻ പറയണം . പറ്റുവെങ്കി കാണാല്ലോ .”

അവറാച്ചൻ കാര്യമാത്ര പ്രസക്തമായാണ് അത് പറഞ്ഞത് . വല്യ വികാരം ഒന്നും കൊള്ളേണ്ട കാര്യം അവറാച്ചന് തോന്നിയില്ല . എന്തൊന്നിന് ? ജീവിതം ഒരു മാതിരി ജീവിച്ചു തീർത്തു . ഭാര്യ പോയി . മോൻ വല്യ ആളായി . ആയ കാലത്ത് കൃഷീം കച്ചോടോം ഒക്കെ ചെയ്തു . കല്യാണത്തിന് മുൻപ് രണ്ടു പേരെ പ്രേമിച്ചു . അവരോട് പറഞ്ഞപ്പോ പോയി പണി നോക്കാൻ പറഞ്ഞു . പണി നോക്കിയത് കാരണം കാശ് ഉണ്ടായി . നല്ല ഒരു പെണ്ണിനെ കെട്ടുവേം ചെയ്തു .

കല്യാണം കഴിഞ്ഞും പത്തിരുപത് പേരോട് പ്രേമം തോന്നി.  ആരോടും പറഞ്ഞില്ല . അവരാരും അതറിഞ്ഞുമില്ല . ഭാര്യയും അറിഞ്ഞില്ല . അങ്ങനെ അല്ലെ വേണ്ടത് ?

പിന്നെ വല്ലപ്പോഴും വീശി , ചിലപ്പോൾ ചീട്ടു കളിച്ചു . അങ്ങനേം വേണ്ടേ ? എന്തെ ; കൊഴപ്പണ്ടൊ ?

നിങ്ങക്ക് കൊഴപ്പണ്ടെങ്കിലും അവറാച്ചനെന്ത് ? ഒരു ചുക്കുമില്ല .

“നീ ഇത് ഉറപ്പാക്കണം . എന്റെ ബോധം പോയാൽ ആവശ്യവില്ലാതെ ചികില്സിക്കരുത് ” അവറാച്ചൻ , ആത്മമിത്രത്തോട് കൽപ്പിച്ചു .

രാമൻ കുട്ടി തലയാട്ടി . സത്യം പറഞ്ഞാൽ അറുപത്തഞ്ചു വയസ്സിൽ തിമിര ഓപ്പറേഷൻ വേണം എന്ന് പറഞ്ഞിട്ട് , ജോയ്മോൻ വന്നിട്ട് മതി എന്ന് പറഞ്ഞു അഞ്ചു വര്ഷം കണ്ണ് ശരിക്ക് കാണാതെ തപ്പീം തടഞ്ഞും നടന്നു , അവറാച്ചൻ . പത്തേഴുപത്തതു  വയസായപ്പോ മുട്ട് വേദന കാരണം നടക്കാൻ പറ്റാതെ, മുട്ട് മാറ്റി വക്കണം എന്ന്‌ വന്നപ്പോ അതും നടന്നില്ല . അന്ന് നല്ല ആരോഗ്യം ഉണ്ടായിരുന്നു അവറാച്ചന് . ഇപ്പൊ തീരെ വയ്യ . ഹാർട്ട് പണിമുടക്കിൽ ആണ് . ഒരു അടി കിതക്കാതെ നടക്കാൻ വയ്യ . ഇനി ഇപ്പൊ എന്ത് മാറ്റി വക്കാൻ ?

ഇൻഷുറൻസിന്റെ കാര്യോം , മരിക്കാൻ റെഡി ആയി മോനെ ന്നും ഒക്കെ ഫോണിലൂടെ കേട്ടപ്പോൾ , പെട്ടന്ന് കുറ്റബോധം തോന്നി ; ജോയ്മോന് . ജോയ്മോനാണെങ്കി ‘മോൻ’ എന്ന് അവറാച്ചൻ വിളിച്ചാലും വയസ്സ് അൻപത്തഞ്ച് കഴിഞ്ഞു . പിള്ളേർ ഒക്കെ വലുതായി ഫ്രീ ആയി ഇരിക്കയാണ് . മേരിക്കുട്ടി ആണെങ്കി മന സമാധാനം ആയി ഒരു മൂന്നു സ്കോച് വിടാൻ പോലും സമ്മതിക്കുന്നില്ല .

പെട്ടന്ന് , അപ്പനെ നോക്കണം , അപ്പനെ നോക്കണം , എന്ന അനതിസാധാരണം ആയ ഒരു വാഞ്ഛ , അല്ലെങ്കിൽ തടുക്കാൻ പറ്റാത്ത ഒരുൾവിളി , ഡാം കെട്ടിയാൽ നിൽക്കാത്ത പ്രളയജലം പോലെ , ഇൻഡോനേഷ്യയിലെ കൊടുങ്കാറ്റ് പോലെ, മനതാരിൽ നിറഞ്ഞു.

ഉടനെ പറന്നെത്തി .  അപ്പനെ കെട്ടിപ്പിടിച്ചു .

“എന്റമ്മോ – എന്നാ കെതപ്പാന്നെ – ഇതെന്നാ പറ്റി – ഈ രാമൻ കുട്ടിച്ചേട്ടനെക്കൊണ്ട് ഒരു കാര്യോവില്ല .”

“ഓ – അത് കൊറെനാളായി ഇങ്ങനാ.  നീ വന്നല്ലോ . അത് മതി . ” അവറാച്ചൻ പറഞ്ഞു .

വൈകുന്നേരം എല്ലാരും ഒത്തു കൂടിയപ്പോ ഇച്ചിരെ വീശി അവറാച്ചൻ . ബാത്ത് റൂമിൽ പോയപ്പോ ഒരു ചെറിയ തലകറക്കം പോലെ . പതുക്കെ നിലത്തേക്ക് അങ്ങ് കിടന്നത് കൊണ്ട് വീണില്ല .

“അയ്യോ എന്നാ പറ്റി ?, ആംബുലൻസ് വിളിയെടാ .” ജോയ്മോൻ വീട് നോക്കുന്ന സുരേഷിനെ നോക്കി അലറി .

“ഒന്നും വേണ്ട ” എന്ന് ആവും പോലെ പറഞ്ഞിട്ടും ജോയ്മോൻ കൂട്ടാക്കിയില്ല . നഗരത്തിലെ ഏറ്റവും മുന്തിയ ഹോസ്പിറ്റലിൽ നിന്ന് , ഏറ്റവും പുതിയ രണ്ടു വെന്റിലേറ്റർ ഉള്ള ആംബുലൻസ് ചീറി പാഞ്ഞു വന്നു . അതെന്തിനാ രണ്ടു വെന്റിലേറ്റർ ?

ഒന്ന് സ്റ്റെപ്പിനി . 

“എന്താടാ പുല്ലേ നിലവിളി ശബ്ദം ഇടാത്തെ ? കാശ് അല്യോ അങ്ങോട്ട് തരുന്നേ ?” ജോയ്മോൻ കയർത്തു .

‘മേ വോ , മേ വോ , മേ വോ —‘ ആംബുലൻസ് അതി ദയനീയമായി , അത്യുച്ചത്തിൽ ഓളിയിട്ടു. ജോയ്മോൻ സംതൃപ്തിയോടെ ചാരി കിടന്നു . ഇത് കേട്ടതോടെ അവറാച്ചന്റെ ഉള്ള ബോധം പോയി . പേടിച്ചു കണ്ണടച്ച് കിടന്നു . ഉടൻ രണ്ടു സുന്ദരി നേഴ്‌സുമാർ നെഞ്ചത് ശക്തിയായി ഞെക്കാൻ തുടങ്ങി . അവറാച്ചൻ കണ്ണ് തുറന്നു – “അയ്യോ ” എന്ന് കരഞ്ഞു . നേഴ്‌സുമാർ ജാള്യതയോടെ നിർത്തി .

ആശുപത്രീൽ ചെന്ന ഒടനെ ഡോക്ടർ വന്നു . പരിശോധിച്ചു . ‘കൊഴപ്പം ഒന്നൂല്ല എന്ന് തോന്നുന്നു , ഒന്ന് നോക്കീട്ട് ഒരു മണിക്കൂർ കഴിഞ്ഞു വിടാം ‘ എന്ന് പറയാൻ ഡോക്ടർ മുഖം ഉയർത്തി .

“ഡോക്ടർ – കാശ് എനിക്ക് ഒരു പ്രശ്നം അല്ല . അപ്പനെന്തെങ്കിലും പറ്റിയാൽ ……അതെനിക്ക് സഹിക്കില്ല . ഒരു റിസ്കും എടുക്കരുത് . ഭയങ്കര കിതപ്പ് കണ്ടില്ലേ .” ജോയ്മോൻ പറഞ്ഞു .

ജോയ്മോന് അപ്പനോട് ശരിക്കും സ്നേഹം ഉണ്ടായിരുന്നു . പക്ഷെ എന്താണ് വേണ്ടത് എന്ന് അപ്പനോട് ചോദിയ്ക്കാൻ ജോയ്മോന് തോന്നിയില്ല . വീട്ടിൽ തിരിച്ചു പോണം . മേശപ്പുറത്തു ബാക്കി യുള്ള ചെറിയ സ്കോച് തീർക്കണം . താറാവിന്റെ കാല് കടിച്ചു വച്ചത്, തിരികെ എടുത്ത് അണ്ണാക്കിൽ തീരുകണം, മോനോട് സംസാരിക്കണം .

“കൊച്ചു മക്കൾ ജോണിനെയും സാറയെയും നീ എന്നാടാ കൊണ്ട് വരുന്നത് ? “- ഇതൊക്കെ ആണ് അവറാച്ചന്റെ മനസ്സിൽ ഉണ്ടായിരുന്നത് .

നാട്ടുകാർ എന്ത് വിചാരിക്കും ? അപ്പനെ നോക്കേണ്ട പത്രാസിൽ നോക്കണ്ടേ കാരക്കുടിയിൽ ജോയി വർഗീസ് എന്ന ജോയിച്ചൻ ? – ഇത്തരം കാര്യങ്ങൾ ആയിരുന്നു ജോയ്മോന്റെ മനസ്സിൽ കൂടുതൽ എന്ന് കൂട്ടിക്കോ .

“എന്നാൽ ഐ സി യുവിൽ കേറ്റാം , അല്ലെ ? ഒരു ചെക്ക് അപ് ആയിക്കോട്ടെ .” ഡോക്ടർ പറഞ്ഞു .

“എന്താ സംശയം ? പെട്ടന്ന് വേണോട്ടോ ” ജോയ്മോൻ പറഞ്ഞു .

അവറാച്ചനെ തൂക്കി എടുത്ത് , ഐ സി യുവിൽ കേറ്റി. കൈയിൽ കാനുലാ കേറ്റി. ഒരു പത്തുനൂർ മില്ലി രക്തം എടുത്ത് പത്ത് രണ്ടായിരം ടെസ്റ്റ് ചെയ്തു . നെഞ്ചിൽ പത്ത് പതിനഞ്ച് ഇലക്രോട് ഒട്ടിച്ച് ഒരു നാലഞ്ച് ടി വി സ്‌ക്രീനിലോട്ട് കണക്ട് ചെയ്തു . പീ , പീ , പീ എന്ന് ഹൃദയ മിടിപ്പ് മുഴങ്ങി .

രക്തത്തിൽ സോഡിയം , പൊട്ടാസ്യം ,  കാൽസ്യം , ബെറീലിയം , യുറേനിയം ഒക്കെ ടെസ്റ്റ് ചെയ്തു . പത്തിരുപത്തിനായിരം ടെസ്റ്റുകൾ ചെയ്തപ്പോൾ , അതാ കാൽസ്യം ലേശം കുറവ് . സോഡിയം അത്ര പോരാ . ഇത് ഡോക്ടർ ആദ്യം മൈൻഡ് ചെയ്തില്ല . പക്ഷെ ജോയ്മോൻ അത് കണ്ടു പിടിച്ചപ്പോൾ അതിന്റെ ടെസ്റ്റ് തുടങ്ങി .

ഡോക്ടർ രാമൻ കുട്ടി ആശുപത്രീൽ വന്നു .

“എന്നെ രക്ഷിക്കൂ രാമൻ കുട്ടീ “- അവറാച്ചൻ കരഞ്ഞു .

രാമൻ കുട്ടി പുറത്ത് വന്ന് ജോയ്മോനോട് പറഞ്ഞു :

“നമുക്ക് വീട്ടിൽ കൊണ്ടുപോയാലോ . അപ്പന്റെ ആഗ്രഹം അതാ ?”

“ഒന്ന് പോ ചേട്ടാ അങ്ങോട്ട് . അപ്പന്റെ ആഗ്രഹം ആരേലും ഇവിടെ ചോയ്ച്ചോ ? അപ്പനെ ചികില്സിക്കണ്ടേ ? താൻ …..സോറി , ചേട്ടൻ സ്ഥലം വിടാൻ നോക്ക് .” ജോയ്മോൻ സ്വരം കടുപ്പിച്ചപ്പോ ഡോക്ടർ രാമൻ കുട്ടി മിണ്ടാണ്ട് അവിടന്ന് പോയി , വീട്ടിൽ ചെന്ന് കൂർക്ക പറിച്ച് …സോറി , കൂർക്കം വലിച്ച് ഉറങ്ങി .

രാത്രി ഈ ഐ സീ യുവിൽ ഒരു രസോമില്ല  . നഴ്സുമാർ ഓടി  , ആളുകൾ ഞരങ്ങി  . ഇടക്കിടക്ക് ഒരു ആർത്ത നാദം . വലത്തോട്ട് നോക്കിയാൽ ഒരാൾ ശ്വസന യന്ത്രത്തിൽ കിടന്ന് കണ്ണൊക്കെ തള്ളി അവറാച്ചനെ സദാ തുറിച്ചു നോക്കി . പീ പീ പീ … ശബ്ദങ്ങൾ എല്ലാം പല കട്ടിലുകളിൽ നിന്നും പല പോലെ വന്ന് ഒരു ഭീകര നാരകീയ താളമായി ചെവികളിൽ വന്ന്  അലച്ചു .

രാവിലെ ആയപ്പോൾ അവറാച്ചന്റെ കിളി പോയി .

“ബാക്കി സ്കോച് , താറാവും കാൽ ,.. എവിടെടാ ?…….. ബാക്കി സ്കോച്ച് എടുത്ത് താടാ പട്ടീ ….” അവറാച്ചൻ ഡോക്ടറോടും , സിസ്റ്റർമാരോടും അവറാച്ചനോടും , കട്ടിലിനടുത്തുള്ള വെന്റിലേറ്ററിനോടും , അണു വിമുക്ത കെമിക്കലുകൾ തിന്നു ജീവിക്കാൻ പഠിച്ച , അവിടത്തെ സ്ഥിരം അന്തേവാസിയുമായ അവറാച്ചന്റെ നെഞ്ചത്ത് ഓടി നടന്ന ഒരു പാറ്റയോടും കയർത്തു .

“ദൈവമേ – ബോധമില്ല !”

അപ്പോഴേക്കും അഞ്ചെട്ട് വർഷങ്ങൾ കൂടുമ്പോൾ പോലും അവറാച്ചനെ കാണാൻ വരാത്ത പത്തമ്പത് ബന്ധുക്കളും സുഹൃത്തുക്കളും അവിടെ എത്തിയിരുന്നു .

“സി ഡി സ്കാൻ ചെയ്യണം . ൻ ർ ഐ സ്കാനും ചിലപ്പോൾ വേണ്ടി വരും .”

 കവലയിൽ ഷോപ്പിംഗ് കോംപ്ലക്സ് ഉള്ള അവറാച്ചന്റെ ചിറ്റപ്പന്റെ മോൻ അഭിപ്രായപ്പെട്ടു .

ഒന്നും വേണ്ട , വാർഡിലേക്ക് മാറ്റി നോക്കാം എന്ന് ഡോക്ടർ !

“എന്നാ തെണ്ടിത്തരവാ ഇയാളീ പറയുന്നേ – വേറെ ആശുപത്രീൽ കൊണ്ട് പോവാം .” എല്ലാരും ചേർന്ന് വിധിച്ചു . കാര്യങ്ങൾ ജോയ്മോന്റേം കൈ വിട്ട് പോയി തുടങ്ങിയിരുന്നു .

“മേ വൂ , മേ വൂ ” – ആംബുലൻസ് അടുത്ത പഞ്ച നക്ഷത്ര ആശുപത്രീലേക്ക് കുതിച്ചു . സി ടി , എം ർ ഐ , ആൻജിയോഗ്രാം , പീഡോ പോഡിയോഗ്രാം , ഗാലിയം സിന്റിസ്‌കാൻ , എന്നീ സ്കാനുകൾ ചെയ്തു .

ടാണ്ടടാ – അതാ – സ്കാനുകളിൽ തെളിഞ്ഞു കാണുന്നു . തൈറോയ്‌ഡിൽ പാപ്പിലറി കാര്സിനോമ എന്ന കാൻസർ . പിന്നെ പ്രോസ്റ്റേറ്റിലും കാൻസർ ഉണ്ട്!

‘റോബോട്ടിക് പ്രോസ്റ്റേറ്റ് സർജറി ആണ് ബെസ്റ്റ് . അതെ സമയത്ത് റോബോട്ടിക് തൈറോയ്‌ഡിക്ടമിയും ചെയ്യാല്ലോ .’ പുതിയ ഒരു ഡോക്ടർ പറഞ്ഞു .

“അവറാച്ചന്റെ പണ്ടത്തെ വലിയ ഒരാഗ്രഹം ആയിരുന്നു മുട്ട് മാറ്റി വക്കണം എന്നത് ” ഒരു അനന്തിരവൻ ഓർമിപ്പിച്ചു .

“ഓ – അതിനെന്താ . നമ്മുടെ ഓർത്തോ ഡോക്ടർ അതിന്റെ സ്‌പെഷ്യൽ ട്രെയിനിങ് കഴിഞ്ഞ ആൾ ആണ് ”

അങ്ങനെ കുറെ ഓപ്പറേഷനുകൾ കഴിഞ്ഞു . മൂക്കിലൂടെ ട്യൂബ് ഇട്ട് ഭക്ഷണം . ട്യൂബിലൂടെ മൂത്രം എടുക്കുന്നു . വെന്റിലേറ്ററിലൂടെ ശ്വാസം എടുക്കുന്നു . അവറാച്ചന് ബോധം വന്നപ്പോൾ മിണ്ടാൻ വയ്യ . ആരും സംസാരിക്കുന്നില്ല എന്ന് മാത്രമല്ല , ഒരാളും മുഖത്ത് ഒന്ന് നോക്കുന്ന പോലും ഇല്ല .

പെട്ടന്ന് , ഭാര്യ അന്നാമ്മയുടെ  ഒരു ഫോട്ടോ കാണണം എന്നും , പേരക്കുട്ടികളെ ഒന്ന് നോക്കണം എന്നും , ഒരു അറുപത് എം ൽ സ്കോച് സിപ്പ് ചെയ്യണം എന്നും , ഒരു കുഞ്ഞു തുണ്ട് , ഒരേ ഒരു തുണ്ട് , പോർക്കും കഷ്ണം ചവച്ച് ഇറക്കണം എന്നും അവറാച്ചന് അദമ്യമായ ഒരു ആഗ്രഹം തോന്നി . അവറാച്ചൻ അവശേഷിച്ച ശക്തി മൊത്തം എടുത്ത് , കയ്യും കാലും ഇട്ടടിച്ചു .

“ദേ – പേഷ്യന്റ് റെസ്റ്റലൈസ്‌ ആണ് ”

ഉടൻ ഡോക്ടർ , പേശികളെ തളർത്തുന്ന വിക്കറോണിയം എന്ന മരുന്ന് എടുത്തു ചാമ്പി . അതോടെ അവറാച്ചന്റെ അനക്കം നിന്നു.

പിന്നെ ഒരു രണ്ടു മൂന്നു മാസം അവറാച്ചൻ ആശുപത്രീൽ കിടന്നു കേട്ടോ . രക്തത്തിൽ പഴുപ്പ് കേറി . അതിനു ആന്റി ബിയോട്ടിക്സ് കൊടുത്തു . കുപ്പിക്ക് പതിനായിരം രൂപ ഒക്കെ ഒള്ളത് കേറ്റിയിട്ടും വല്യ കാര്യം ഉണ്ടായില്ല . ഇതിനിടെ കഴുത്തു തുളച്ച് ട്രക്കിയോസ്റ്റമി ചെയ്തു . കിടന്നു ഉണ്ടായ പുണ്ണ് അടക്കാൻ ഉള്ള ഓപ്പറേഷൻ ചെയ്തു .

അപ്പോഴേക്കും ഇൻഷുറൻസ് ലിമിറ്റ് ഒക്കെ കഴിഞ്ഞു , ജോയ്മോന് കൈയിൽ നിന്നും കാശ് എടുക്കേണ്ടി വന്നു തുടങ്ങി . അത് പക്ഷെ നിവർത്തിയില്ലല്ലോ . മനുഷ്യന് അസുഖം ആയാൽ ചികില്സിച്ചല്ലേ പറ്റൂ .

അവസാന നിമിഷം വരെ അവറാച്ചന്റെ ജീവന് വേണ്ടി വൈദ്യശാസ്ത്രം ഘോര ഘോരം യുദ്ധം ചെയ്തു .

അവറാച്ചന്റെ ഹാർട്ട് പെട്ടന്ന് ഒരു ദിവസം നിന്നു . ഡിം . അതിനു മതിയായി .

“കോഡ് ബ്ലൂ , കോഡ് ബ്ലൂ ” സിസ്റ്റർമാർ അലറി . നാലഞ്ച് വിദക്ത ഡോക്ടർമാരുടെ കോഡ് ബ്ലൂ ടീമ്  പാഞ്ഞെത്തി .  ഒരാൾ നെഞ്ചിൽ കേറി നിന്ന് അമർത്താൻ തുടങ്ങി . പിന്നെ കുത്ത് , ചാംപ് , ഇൻജെക്ഷൻ അടി , പിടി .

കുറെ വാരിയെല്ലുകൾ ഒടിഞ്ഞു . അതിനെന്താ – യുദ്ധം അല്ലെ ? ആധുനിക വൈദ്യശാസ്ത്രത്തിന്റെ ഏറ്റവും വലിയ ശത്രു ആണല്ലോ മരണം . മരണത്തെ തോൽപ്പിക്കാൻ ഡോക്ടർമാർ മരിക്കും വരെ പോരാടും . ആശുപത്രികളും , ശാസ്ത്രവും ഒക്കെ അതിനാണല്ലോ . സായുധ വിപ്ലവം ഡോക്ടർമാർക്ക് പുത്തരി അല്ല . ഒരാളും മരിക്കാത്ത , മരണത്തെ പറ്റി സംസാരിക്കാത്ത , അതിന്റെ സാധ്യതയെ പറ്റി പോലും സംസാരിക്കാത്ത , ഒരു മരണരഹിത കിനാശ്ശേരി ആണ് ഞങ്ങൾ ഡോക്ടർമാർ കാണുന്ന സ്വപ്നം . രോഗികളും , നാട്ടുകാരും ഒക്കെ , അങ്ങനെ തന്നെ . എല്ലാവര്ക്കും വേണ്ടത് , ഞങ്ങൾ ഡോക്ടർമാർ കൊടുക്കാൻ ശ്രമിക്കുന്നു – അത്രേ ഉള്ളു .

അവറാച്ചന്റെ മരിച്ചടക്ക് കഴിഞ് ജോയ്മോൻ ഉറങ്ങാൻ കിടന്നു . പുള്ളിക്ക് വല്ലാത്ത ഒരു സംതൃപ്തി തോന്നി . ചെയ്യണ്ട എല്ലാം അതിന്റെ അങ്ങേയറ്റം ചെയ്യാൻ സാധിച്ചല്ലോ . എല്ലാ ബന്ധുക്കളും അത് തന്നെ പറഞ്ഞു . എല്ലാരും ജോയ്മോന്റെ സ്നേഹത്തെയും കരുതലിനെയും  പുകഴ്ത്തി .

ഉറക്കത്തിൽ , ജോയ്മോൻ ഒരു സ്വപ്നം  കണ്ടു . അതാ അവറാച്ചൻ നിൽക്കുന്നു . മൂക്കിൽ ട്യൂബ് . കഴുത്തിൽ കിഴുത്ത . താഴെ യൂറിനറി കത്തീറ്റർ .

“എടാ പന്ന കഴുവേറീ ” അവറാച്ചൻ അലറി .

“എന്നാ പറ്റി അപ്പാ ?”

“ഡാ പുല്ലേ – ചാവാറാവുമ്പോ നിന്റെ തൊണ്ടേലും വായിലും മൂക്കിലും സുനാപ്പീലും ട്യൂബ് ഒക്കെ ഇട്ട് നീയും കെടന്നു നരകിക്കുവെടാ പന്ന പട്ടീ !”

ജോയ്മോൻ ഞെട്ടി എണീറ്റു . പുള്ളി അന്തം വിട്ട് പോയി .

“അല്ലേലും ഈ കെളവനു പണ്ടേ ഒരു നന്ദിയുവില്ല . മുട്ട് മാറ്റി വക്കാൻ താല്പര്യം കാണിച്ചില്ല എന്ന് പറഞ്ഞു ഒരു കാലത്ത് കെറുവിച്ചതാ . ഇപ്പൊ ദേ  അതടക്കം ചെയ്തു . എന്നിട്ടും . ……….

ഈ ഡോക്ടർമാർക്ക് കഴിവില്ലാത്തതിന് ഞാൻ എന്നാ പെഴച്ചു ? അല്ലേലും ഈ മോഡേൺ മെഡിസിൻ കൊള്ളുല്ലെന്നേ . കാശും പോയി , എന്നിട്ട് ജീവനോട്ട് കിട്ടിയോ – അതൂവില്ല . അതിനു ഞാൻ എന്നാ ചെയ്യാനാ  അപ്പാ ? “

(ജിമ്മി മാത്യു )

Dr Jimmy

I am a Doctor, Writer and Science Communicator. I am a member of Info- Clinic, and have written a few books. This site features my blog posts and stories. Thank you for visiting. ഞാൻ എഴുതാൻ ഇഷ്ടമുള്ള ഉള്ള ഒരു ഡോക്ടർ ആണ് . നിങ്ങളുടെ താത്പര്യത്തിന് നന്ദി .