ടൈഫോയ്ഡ് മേരിയും കീഴ്ശ്വാസ വെല്ലുവിളിയും‌

 

ഞാന്‍ എന്റെ ഒരു സുഹൃത്തിനെ കണ്ട് മടങ്ങുകയായിരുന്നു. സുഹൃത്തിന് കഴുത്തിലെ കശേരുക്കളില്‍ ക്ഷയരോഗ ബാധയുണ്ടായതഅയി അറിഞ്ഞാണു പോയത്. ഇപ്പോള്‍ വേദന മാറി ജോലിക്കും പോയിത്തുടങ്ങി. ഒരു മാസമായി മരുന്നു കഴിക്കുന്നുണ്ട്. ഇനിയും മാസങ്ങള്‍ കഴിക്കണം

ചരിത്രത്തില്‍ അറിയപ്പെടുന്ന എത്രയോ ആളുകള്‍ ക്ഷയരോഗം വന്നു മരിച്ചു. ഒരു കാലത്ത് ഹൃദ്രോഗത്തേക്കാള്‍ സാധാരണയും മരണകാരിയുമായിരുന്നു ക്ഷയരോഗം. കമലാനെഹ്ര്൬ ക്ഷയം വന്നാണു മരിച്ചത്. പതിനഞ്ച് വയസ്സുള്ള ഇന്ദിരക്ക് ക്ഷയരോഗം ഉണ്ടായിരുന്നിരിക്കാന്‍ സാദ്ധ്യതയുണ്ടെന്നും, അപ്പോഴേക്കും അതിനെതിരായ ആന്റിബയോട്ടിക്കുകള്‍ കണ്ടുപിടിച്ചതിനാല്‍ രക്ഷപ്പെട്ടതാണെന്നും പ്രസിദ്ധചരിത്രകാരന്‍ രാമചന്ദ്രഗുഹ കാര്യകാരണസഹിതം പറയുന്നു.

എന്റെ അമ്മൂമ്മയുടെ ചേച്ചിയുടെ ഭര്‍ത്താവ് ചെറുപ്പത്തിലേ ക്ഷയരോഗം വന്നു മരിച്ചതാണു. അമ്മൂമ്മക്ക് അറുപത് വയസ്സായപ്പോള്‍ തലച്ചോറില്‍ ക്ഷയബാധയുണ്ടായി. ഒന്‍പതുമാസം മരുന്നു കഴിച്ചു. ഇപ്പോള്‍ എണ്‍പത്തിയഞ്ച് കഴിഞ്ഞു. നല്ല ഉഷാറായി നടക്കുന്നുണ്ട്.

വരുന്ന വഴി ഫേസ്ബുക്ക് നോക്കിയപ്പോള്‍ അതാ വെല്ലുവിളി കിടക്കുന്നു. പരസ്യമാണു :
“രോഗാണുക്കള്‍ രോഗകാരണമാണെന്ന് തെളിയിക്കുന്നവര്‍ക്ക് പത്തുലക്ഷം രൂപ സമ്മാനം”

വെല്ലുവിളിയാണു. ഒരു പ്രമുഖ ‘ചികിത്സകന്റെ’ ആരോഗ്യകമ്പനിയുടെ പരസ്യമാണു. ആരോടാണു വെല്ലുവിളി എന്നറിയില്ല. ആധുനിക വൈദ്യശാസ്ത്രത്തോടും ആരോഗ്യവകുപ്പിനോടുമായിരിക്കും എന്നൂഹിക്കാം

ഇതു കണ്ടപ്പോള്‍ എന്തുകൊണ്ടോ ഞാന്‍ ‘ടൈഫോയ്ഡ് മേരി’യെ ഓര്‍ത്തുപോയി. ആദ്യമായി സൂക്ഷ്മജീവികളെപ്പറ്റി വിശദമായി പഠിച്ച ലൂയിപാസ്ചറിനേയോ, രോഗികളെ ചികിത്സിക്കുന്നതിനു മുന്നെ കൈ കഴുകണമെന്ന് ആദ്യമായി പറഞ്ഞ സിമ്മല്‍ വെയിസിനെയോ, രോഗാണു മുക്ത ശസ്ത്രക്രിയ സാദ്ധ്യമാക്കിയ ജോസഫ് ലിസ്റ്ററിനേയോ, പെനിസിലിന്‍ എന്ന കണ്ടുപിടിത്തത്തിലൂടെ ലക്ഷക്കണക്കിനാളുകളുടെ ജീവന്‍ രക്ഷിച്ച അലക്സാണ്ടര്‍ ഫ്ലെമിങ്ങിനേയോ എന്തുകൊണ്ട് ഓര്‍ത്തില്ല ?

അതറിഞ്ഞുകൂടാ. ടൈഫോയിഡ് മേരിയേയാണു പെട്ടെന്ന് ഓര്‍മ്മ വന്നത്. നമ്മുടെ ചാളമേരി എന്നൊക്കെ പറയുന്നപോലെ ചരിത്രപ്രസിദ്ധമായ ഒരു വനിതയാണു ടൈഫോയ്ഡ് മേരി.

കഥ തുടങ്ങുന്നത് ഒരു നൂറില്‍ ചില്ല്വാനം കൊല്ലങ്ങള്‍ക്ക് മുമ്പാണു. ആയിരത്തിത്തൊള്ളായിരത്തി ഏഴില്‍. ഒരു ബാങ്ക് മുതലാളിയും കുടുംബവും സ്വന്തം റിസോര്‍ട്ടില്‍ ഒരു മാസം താമസത്തിനു പോയി. അമേരിക്കയിലാണു. ഭക്ഷണം പാകം ചെയ്യാന്‍ പാചകക്കാരിയും മറ്റു വേലക്കാരികളുമുണ്ട്.

ആദ്യം മകള്‍ക്കാണു അസുഖം പിടിപെട്ടത്. ടൈഫോയിഡാണെന്ന് സ്ഥിരീകരിച്ചു. പിന്നെ കുടുംബത്തില്‍ ഓരോരുത്തര്‍ക്കായി ടൈഫോയ്ഡ് പകരുന്നത് എന്നതിനാലും അന്നത് വളരെ ഗുരുതരരോഗം ആയതിനാലും ആരോഗ്യവകുപ്പ് റിസോര്‍ട്ട് പൂട്ടിച്ചു. രോഗം എവിടെ നിന്ന് വന്നു? അതുകണ്ടുപിടിക്കേണ്ടത് മുതലാളിയുടെ ഒരാവശ്യമായി മാറി. ജോര്‍ജ്ജ് സോപ്പര്‍ എന്ന പകര്‍ച്ചവ്യാധി അന്വേഷകനെ അയാള്‍ കേസ് ഏല്പ്പിച്ചു.

ഇതിനിടെ മേരി മെലണ്‍ എന്നുപേരായ പാചകക്കാരി അപ്രത്യക്ഷയായി. ജോര്‍ജ്ജ് സോപ്പര്‍ അവരെ തിരയാനാരംഭിച്ചു. അന്വേഷണത്തിലാണു മനസ്സിലായത്. മേരിച്ചേച്ചി ഇതിനു മുമ്പ് ഏഴുസ്ഥലങ്ങളില്‍ പാചകക്കാരിയായി ജോലി ചെയ്തട്ടുണ്ട്. ബാങ്ക്മുതലാളിയുടെ അടുത്ത് ജോലിക്ക് കയറിയിട്ടേ ഉണ്ടായിരുന്നുള്ളൂ. നിന്നിടത്തൊക്കെ മനുഷ്യര്‍ ടൈഫോയ്ഡ് വന്നു കിടപ്പിലാവുകയായിരുന്നു. പലരും മരിച്ചുപോയി. ഓരോ രോഗബാധ പൊട്ടിപ്പുറപ്പെട്ട് കഴിഞ്ഞാല്‍ മേരിച്ചേച്ചി സ്ഥലം കാലിയാക്കും. പിന്നെ അടുത്ത സ്ഥലത്ത് ജോലി

ജോര്‍ജ്ജേട്ടന്‍ അവസാനം മേരിയെ പിടിച്ചു. കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കാന്‍ ശ്രമിച്ചു. “മലം ടെസ്റ്റ് ചെയ്യാന്‍ തരണം” എന്നും പറഞ്ഞു. “ഓ ആയിക്കോട്ടെ” എന്ന് മേരിച്ചേച്ചി പറഞ്ഞില്ല. വലിയ കറിക്കത്തിയെടുത്ത് ജോര്‍ജ്ജേട്ടനെ വീട്ടിനു ചുറ്റും ഓടിച്ചിട്ടു.

ജോര്‍ജ്ജേട്ടന്‍ പിന്നെ വന്നത് ആരോഗ്യവകുപ്പിലെ ഡോക്ടറും കുറെ പോലീസുകാരുമായാണു. മേരി മാലണ്‍ എന്ന മേരിച്ചേച്ചിയെ ബലമായി പിടികൂടി ആസ്പത്രിയിലാക്കി. മലം പരിശോധിച്ചപ്പോള്‍ അതാ “സാല്‍മണൊല്ല” എന്ന ടൈഫോയ്ഡ് ഉണ്ടാക്കുന്ന ബാക്റ്റീരിയ ധാരാളമായി പുളക്കുന്നു.
എന്നാല്‍ മേരി മാലണ്‍ ആരോഗ്യവതിയായിരുന്നു. ‘ഹെല്‍ത്തി കാരിയര്‍’ എന്നറിയപ്പെടുന്ന രോഗമില്ലാത്ത രോഗാണുവാഹകയായിരുന്നു ആ സ്ത്രീ.

കോടതി പക്ഷെ മേരിയെ പിന്നീട് മോചിപ്പിച്ചു. പാചകക്കാരിയായി ജോലി ചെയ്യില്ല എന്ന ഉറപ്പിന്മേല്‍ മേരി സ്വതന്ത്രയായി.

എന്നാല്‍ മേരി മാലണ്‍ മേരി ബ്രൗണ്‍ എന്ന കള്ളപ്പേരില്‍ ജോലി തുടര്‍ന്നു. അഞ്ചു വര്‍ഷത്തിനു ശേഷം ഇരുപത്തിയേഴുപേര്‍ക്ക് ഒറ്റയടിക്ക് ടൈഫോയ്ഡ് വന്ന കേസില്‍ അവര്‍ അകത്തായി.

പിന്നെ വയസ്സായി മരിക്കുന്നത് വരെ ഒരുതരം വീട്ടുതടങ്കലിലായിരുന്നു മേരിച്ചേച്ചി. പോസ്റ്റുമോര്‍ട്ടം ചെയ്ത് പരിശോധിച്ചപ്പോള്‍ പിത്തസഞ്ചിയില്‍ നിറയെ സാല്‍മൊണല്ലയാണു. ഇടക്കിടെ ഇവ കുഴലിലൂടെ,മലത്തിലൂടെ പുറത്തെത്തും. അമ്പതുപേരുടെ വരെ മരണത്തിനു അവര്‍ കാരണക്കാരിയായിട്ടുണ്ടെന്ന് പറയപ്പെടുന്നു.

ചില കാര്യങ്ങള്‍ പ്രസ്താവയോഗ്യമാണു :

ഇല്‍ തന്നെ ഇതിനെപ്പറ്റിയൊക്കെ നല്ല ധാരണ ഉണ്ടായിരുന്നു

ബോധപൂര്‍‌വ്വമല്ലെങ്കില്‍ കൂടി, രോഗം പരത്തുന്നത് വളരെ ഗൗരവമായികണ്ടിരുന്ന അധികാരികള്‍ ഉണ്ടായിരുന്നു.

ഇന്നാണെങ്കില്‍ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ച് മരണകാരണമാകുന്നത് കേരളത്തില്‍ ആരും മൈന്‍ഡ് ചെയ്യാറില്ല.

ഇവിടെയായിരുന്നെങ്കില്‍ മേരിച്ചേച്ചി ‘മേരി തെക്കുപുരക്കല്‍’ എന്നു പേരുമാറ്റി ഒരു പ്രസിദ്ധ ചികിത്സാകേന്ദ്രം തുടങ്ങിയേനെ. മരണം വരെ സ്വന്തം പ്രശ്നം എന്താണെന്ന് മനസ്സിലാക്കാന്‍ അവര്‍ക്ക് സാധിച്ചിരുന്നില്ല. ആ യോഗ്യത തന്നെ ധാരാളം. പിന്നെ ഒരു പരസ്യവും കൊടുത്തേനെ:

“ടൈഫോയ്ഡ് പകരുന്നത് രോഗാണുക്കള്‍ കാരണമാണെന്ന് തെളിയിക്കുന്നവര്‍ക്ക് പത്തുലക്ഷം രൂപ സമ്മാനം”

അടിസ്ഥാന ജ്ഞാനമില്ലാത്ത അനൗദ്യോഗികചികിത്സകര്‍ക്ക് പക്ഷേ ഇവിട :

“കാശൊണ്ട്, പത്രാസൊണ്ട്, മൈക്കൊണ്ട്, ആളൊണ്ട്, പേരൊണ്ട്, പത്രക്കാരൊണ്ട്” (മറ്റേ നടന്റെ പോലെ ഈണത്തില്‍ വായിക്കണം)

മുന്‍‌പറഞ്ഞ പരസ്യത്തിലോ?

“ഗ്യാസൊണ്ട്, സള്‍ഫൈഡോണ്ട്, കാര്‍ബണ്‍‌ഡയോക്സൈഡൊണ്ട്, മീതൈനൊണ്ട്, നാറ്റമൊണ്ട്”

ചുരുക്കിപ്പറഞ്ഞാല്‍ നല്ല ഒരു കീഴ്ശ്വാസത്തിലുള്ള എല്ലാമുണ്ട്.

‘ചളി’ക്ക് വിളികേള്‍ക്കലല്ല എല്ലാവര്‍ക്കും പണി.
അപ്പൊ എന്തൊക്കെയാണു പണി ?

“ക്ഷയമൊണ്ട്, കുഷ്ഠമൊണ്ട്, ഡെങ്കിയൊണ്ട്, ടൈഫോയിഡൊണ്ട്” പിന്നേയോ?

ഇതൊക്കെ ചികിത്സിക്കാന്‍ മരുന്നുമൊണ്ട്.

മറ്റേ കീഴ്ശ്വാസത്തിനു മരുന്നില്ല